ധാക്ക: പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ചവരെ തടഞ്ഞ യുവാവിനെ കാര്‍ കയറ്റി കൊന്നു. ബംഗ്ലാദേശിലെ രാജ്ബാഡി ജില്ലയിലാണ് സംഭവം. 30കാരനായ റിപോണ്‍ സാഹയാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് സംഭവം. 3710 രൂപയ്ക്ക് ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ ഇവര്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ സാഹ വണ്ടിക്ക് മുന്നില്‍ കയറി നിന്ന് വാഹനം തടയുകയായിരുന്നു. എന്നാല്‍ കാര്‍ യുവാവിന് ദേഹത്തിലൂടെ കയറ്റി ഓടിച്ചുപോവുകയായിരുന്നു. സാഹ സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തിന് പിന്നാലെ വാഹനം പൊലീസ് കസ്റ്റഡിയിലെടു്തു. വണ്ടിയുടമ അബ്ദുള്‍ ഹാഷിം (55), ഡ്രൈവര്‍ കമാല്‍ ഹുസൈന്‍ (43) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) രാജ്ബാഡി ജില്ലാ മുന്‍ട്രഷററാണ് ഹാഷിം.