ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതിയുമായി ബിജെപി. കർണാടകയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 'കർണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതക്കും കളങ്കം വരുത്താൻ കോൺഗ്രസ് ആരെയും അനുവദിക്കില്ല.''-എന്നാണ് മെയ്‌ ആറിന് സോണിയ ഗാന്ധി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി ബിജെപി രംഗത്തുവന്നിരിക്കുന്നത്.

ഇത്തരം പരാമർശങ്ങൾ കർണാടകയിലെ ദേശീയവാദികളെയും സമാധാന കാംക്ഷികളെയും പുരോഗമനവാദികളെയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ജനങ്ങളിലും പ്രകോപനം ഉളവാക്കാനായി തയാറാക്കിയതാണെന്നും, സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കുക, അങ്ങനെ കർണാടകയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുക, അതോടൊപ്പം ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയുറപ്പിക്കുക കൂടി കോൺഗ്രസ് ലക്ഷ്യമിടുന്നു, എന്നി ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബിജെപി സൂചിപ്പിച്ചത്.

കേന്ദ്രത്തിനെതിരായി നിൽക്കുന്ന ശക്തികളെ എല്ലായ്‌പ്പോഴും പിന്തുണക്കുന്ന സമീപനമാണ് കോൺഗ്രസിനെന്നും പരാതിയിൽ പറയുന്നുണ്ട്. അതേസമയം, കർണാടക തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരുങ്ങിയിറങ്ങുകയാണ് മുന്നണികൾ. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാളാണ് കർണാടകയിൽ ജനം വിധിയെഴുതുക.