ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെയുള്ള പരാതിയിൽ നിലപാടുമായി ബിജെപി വനിതാ എംപി പ്രീതം മുണ്ടെ. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന ശേഷം ആരോപണമുന്നയിച്ച ഗുസ്തി താരങ്ങളുമായി കേന്ദ്ര സർക്കാർ ആശയവിനിമയം നടത്തിയില്ലെന്ന വിമർശനം അംഗീകരിക്കേണ്ടതാണ്. ബിജെപിയെ സംബന്ധിച്ച് രാജ്യമാണു പ്രധാനം. പിന്നെയാണ് പാർട്ടി. അതിനു ശേഷം മാത്രമാണ് വ്യക്തിതാൽപര്യങ്ങളെന്നും പ്രീത പറഞ്ഞു. ഏത് സർക്കാരായാലും ഇത്തരം വലിയ പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതിരുന്നാൽ അതിന്റെ വില കൊടുക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.

പാർട്ടി എംപി എന്ന നിലയിലല്ല, ഒരു സ്ത്രീയെന്ന നിലയിൽ പരാതിക്കാർക്കൊപ്പമാണ്. ഏതു സ്ത്രീയിൽനിന്നും ഇത്തരമൊരു പരാതി കിട്ടിയാൽ തീർച്ചയായും നടപടി എടുക്കേണ്ടതാണ്. ബന്ധപ്പെട്ടവർ നടപടിയെടുത്തുവെന്ന് ഉറപ്പാക്കേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ജനാധിപത്യത്തിൽ സ്വീകാര്യമല്ല''- എംപി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അന്തരിച്ച മുതിർന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പ്രീതം മുണ്ടെ.

അതേസമയം, 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങളും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തി. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്നും മെഡൽ ഗംഗയിൽ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങൾ പോകരുതെന്ന താരങ്ങൾ ആവശ്യപ്പെട്ടു. നാളുകളായി പ്രതിഷേധത്തിലുള്ള വനിതകൾ ഉൾപ്പടെയുള്ള ഗുസ്തി താരങ്ങളുടെ സമരം ക്രിക്കറ്റർമാർ കണ്ടെന്ന് നടിക്കുന്നില്ല എന്ന വിമർശനങ്ങൾക്കിടെയാണ് കപിൽ ദേവും സംഘവും പിന്തുണയുമായി രംഗത്തെത്തിയത്.