ബാങ്കോക്ക്: തായ്‌ലന്‍ഡ് -ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. പൂക്കെറ്റ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യയുടെ എഐ 379 ഫ്‌ളൈറ്റിനാണ് ബോംബ് ഭീഷണി വന്നത്. വിമാനത്തില്‍ 156 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിലെ ശുചിമുറിയുടെ ഭിത്തിയിലാണ് ബോംബ് ഭീഷണി കുറിച്ചിരുന്നത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബോംബൊന്നും കണ്ടെത്താനായില്ലെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ 9.30 നാണ് വിമാനം പൂക്കെറ്റ് വിമാനത്താവളത്തില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍, ആന്‍ഡമാന്‍ കടലിന് ചുറ്റി പറന്ന ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തിറക്കിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്തുവരികയാണ്. എയര്‍ ഇന്ത്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ 1000 ത്തോളം വ്യാജ ബോംബ് ഭീഷണി കോളുകളാണ് എത്തിയത്. 2023 നെ അപേക്ഷിച്ച് പത്തിരട്ടിയായി വര്‍ദ്ധിച്ചിരുന്നു.