മുംബൈ: ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ട്രേഡ്മാര്‍ക്ക് അനധികൃതമായി ഉപയോഗിക്കുന്നതില്‍ നിന്ന് 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ദിനപത്രത്തിന് വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ട്രേഡ്മാര്‍ക്ക് അംഗീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍കും പുറത്ത് പരിപാടികളിലോ ബിസിനസ് ആവശ്യങ്ങള്‍ക്കോ ഇവന്റുകള്‍ക്കോ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്ക്. ബോംബെ ഹൈക്കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

1995 ല്‍ രണ്ട് പത്രങ്ങളും തമ്മിലുണ്ടാക്കിയ മെമ്മോറാണ്ടം ഓഫ് സെറ്റില്‍മെന്റ് (എം.ഒ.എസ്) ലംഘിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ ട്രേഡ്മാര്‍ക്ക് അംഗീകരിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവക്ക് പുറത്ത് ഉപയോഗിച്ചതായി കാട്ടി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ പരിധിയില്‍ വരും.

തങ്ങളുടെ ട്രേഡ്മാര്‍ക്ക് അനധികൃതമായി അംഗീകൃത പരിഥിക്ക് പുറത്ത് ഉപയോഗിച്ചതില്‍ പ്രഥമദൃഷ്ട്യാ ലംഘനം നടത്തിയായി കാട്ടി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം നല്‍കിയ പരാതിയില്‍ സിംഗിള്‍ ബഞ്ച് ജഡ്ജ് ജസ്റ്റിസ് റിയാസ് ഐ ഛഗ്‌ളയുടേതാണ് ഉത്തരവ്. 1997ലെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവില്‍ രണ്ട് പത്രങ്ങളും അംഗീകരിച്ച എം.ഒ.എസ് ഒരു ഉത്തരവായി അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു.

ഇത് അംഗീകരിക്കുകയും ഒപ്പം 2005 ല്‍ ഉണ്ടാക്കിയ സപ്ലിമെന്റല്‍ അംഗീകാരം അനുസരിച്ച് ഇത് അംഗീകരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് എന്ന ട്രേഡ്മാര്‍ക്ക് അംഗീകൃത പരിധിയില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ എന്ന കാര്യം കോടതി വ്യക്തമാക്കി. ഇത് അനധികൃതമായി ഉപയോഗിക്കുന്നത് പരാതിക്കാര്‍ക്ക് അപരിഹാര്യമായ വീഴ്ച ഉണ്ടാക്കുന്നതായി കോടതി വിലയിരുത്തി.