ന്യൂഡല്‍ഹി: പൂര്‍ണ ആരോഗ്യവാനായ സഹപ്രവര്‍ത്തകന്‍ പെട്ടെന്ന് ഹൃദയാഘാതം മൂലം മരിച്ച സംഭവത്തെ കുറിച്ചുള്ള തൊഴിലുടമയുടെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഡല്‍ഹിയിലെ കെ.വി. അയ്യരാണ് സഹപ്രവര്‍ത്തകനായ ശങ്കറിന്റെ മരണം സംബന്ധിച്ച അനുഭവം പങ്കുവച്ചത്.

രാവിലെ കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശങ്കര്‍ 8.37ന് അവധി സന്ദേശം അയച്ചതായി അയ്യര്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ 10 മിനിറ്റിനകം, 8.47ഓടെ ശങ്കര്‍ മരണം സംഭവിച്ചു. രാവിലെ 11 മണിക്ക് സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത അറിയിച്ച ഫോണ്‍ കോളാണ് തനിക്ക് ഞെട്ടലുണ്ടാക്കിയതെന്നും അയ്യര്‍ കുറിച്ചു.

40 വയസ്സുകാരനായ ശങ്കര്‍ ആറു വര്‍ഷമായി ടീമിന്റെ ഭാഗമായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ആരോഗ്യവാനായ വ്യക്തിയുടെ പെട്ടെന്നുള്ള മരണമാണ് സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയത്.

ജീവിതം പ്രവചനാതീതമാണെന്നും, ചുറ്റുമുള്ളവര്‍ക്ക് ദയ കാണിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നുമാണ് തന്റെ അനുഭവം പങ്കുവെച്ച് അയ്യര്‍ സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞത്.