ന്യൂഡല്‍ഹി: ഈ അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസില്‍ രണ്ട് ഘട്ടമായി വാര്‍ഷിക പരീക്ഷ നടത്താന്‍ സിബിഎസ്ഇ. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലും ആയിരിക്കും. മാര്‍ക്ക് മെച്ചപ്പെടുത്താന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മേയില്‍ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയെഴുതാം. ആദ്യത്തെ പരീക്ഷ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായിും എഴുതണം.

ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷാഫലം ജൂണിലും പ്രസിദ്ധീകരിക്കും. ഒരു തവണ മാത്രമായിരിക്കും ഇന്റേണല്‍ അസസ്മെന്റ്. രണ്ടാം ഘട്ട പരീക്ഷ ഓപ്ഷനലായിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

സാമൂഹിക ശാസ്ത്രം, ശാസ്ത്രം, ഗണിതം, ഭാഷകള്‍ എന്നിവയില്‍ നിന്നുള്ള ഏതെങ്കിലും മൂന്ന് വിഷയങ്ങളില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകും. മൂല്യനിര്‍ണയത്തിലെ ആവര്‍ത്തനം കുറയ്ക്കുന്നതിനും മൂല്യനിര്‍ണയം കാര്യക്ഷമമാക്കുന്നതിനും ഈ മാറ്റം സഹായകമാകുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തല്‍.