റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ ജലവിഭവ മന്ത്രിയുമായ ചംപായ് സോറന്‍. പ്രചരിക്കുന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് ചംപായ് സോറന്‍ പറഞ്ഞു. "എന്തൊക്കെ കിംവദന്തികളാണ് പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല. ഏത് വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല, ഞാന്‍ ഇവിടെ മാത്രം" -ചംപായ് സോറന്‍ പറഞ്ഞു.

ചംപായ് സോറന്‍ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ടതായും ജെ.എം.എം മുന്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ചംപായ് സോറനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നുമുള്ള ഊഹാപോഹങ്ങളാണ് ഉയരുന്നത്. മറ്റ് നിരവധി ജെ.എം.എം നിയമസഭാംഗങ്ങളും ഹേമന്ത് സോറന്റെ ഭാഗം ഉപേക്ഷിച്ചേക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ചില ജെ.എം.എം നേതാക്കള്‍ ഇതിനകം തന്നെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇരുപാര്‍ട്ടികളില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഭൂമി തട്ടിപ്പ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ജനുവരി 31ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 2ന് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ജൂലൈ 3 വരെ ചംപായ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു.