ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു കിഞ്ചരപ്പുവിനും ഗ്രാമീണ വികസന സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനിക്കുമൊപ്പമാണ് നായിഡു പ്രധാനമന്ത്രിയെ കണ്ടത്.

ആന്ധ്രയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നായിഡു മോദിയെ വിശദമായി ധരിപ്പിച്ചു. സാമ്പത്തിക വെല്ലുവിളികള്‍ നേരിടാനും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും ഉള്‍പ്പെടെ നായിഡു കേന്ദ്ര സഹായം ആവശ്യപ്പെട്ടു.

ആന്ധ്രയുടെ നിലവിലെ സാമ്പത്തിക സ്ഥിതി മോദിയെ ധരിപ്പിച്ച നായിഡു, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ആഭ്യന്തരോത്പാദനം വര്‍ധിപ്പിക്കുന്നതിനും കേന്ദ്ര സഹായം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 2019 - 20നെ അപേക്ഷിച്ച് 2023 - 24ല്‍ ആന്ധ്രയുടെ പൊതുകടം ജിഡിപിയുടെ 31 ശതമാനത്തില്‍നിന്ന് 33.32 % ആയി വര്‍ധിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റില്‍ ആന്ധ്രയ്ക്ക് 15000 കോടി അനുവദിച്ചത് ഉള്‍പ്പടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് നായിഡു പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിലെ പ്രമുഖ കക്ഷികളായ ജെഡിയു ഭരിക്കുന്ന ബിഹാറിനും ടി.ഡി.പി ഭരിക്കുന്ന ആന്ധ്രയ്ക്കും കേന്ദ്ര ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയെന്ന പരാതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നേരത്തേ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സഹായംതേടി ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയെ കണ്ടിരിക്കുന്നത്.