ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും രാജ്യസഭാംഗവുമായ നീരജ് ശേഖർ യു.പിയിലെ ബാലിയ മണ്ഡലത്തിൽനിന്ന് ജനവിധി തേടും. ബിജെപിയുടെ പത്താമത് സ്ഥാനാർത്ഥിപ്പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

സിറ്റിങ് എംപിയും നാലുതവണ പാർലമെന്റ് അംഗവുമായ വീരേന്ദ്ര സിങ്ങിന് പകരമായിട്ടാണ് നീരജിനെ ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. 1989 മുതൽ 2007 വരെ ഈ മണ്ഡലത്തിന്റെ പ്രതിനിധി ചന്ദ്രശേഖർ ആയിരുന്നു. ആദ്യം ജനതാദൾ ടിക്കറ്റിലും പിന്നീട് സമാജ്‌വാദി ജനതാ പാർട്ടി സ്ഥാനാർത്ഥിയുമായാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. 2007ൽ, അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്‌പി ടിക്കറ്റിൽ നീരജാണ് മത്സരിച്ചത്.

ആ തെരഞ്ഞെടുപ്പിൽ വിജയിച്ച നീരജ് 2009ലും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2014ൽ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് എസ്‌പി പ്രതിനിധിയായി രാജ്യസഭാംഗമായി. 2019ൽ എസ്‌പി വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം തൊട്ടടുത്ത വർഷം യു.പിയിൽനിന്ന് രാജ്യസഭയിലെത്തി. കാലാവധി കഴിയാൻ രണ്ടുവർഷം ബാക്കിയിരിക്കെയാണ് സിറ്റിങ് എംപിയെ മാറ്റി നീരജിനെ ബിജെപി പരീക്ഷിക്കുന്നത്.