ചെന്നൈ: ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ സ്പീഡ് ബോട്ട് മറിഞ്ഞ് നവദമ്പതികൾ മരിച്ചു. ബാലിയിൽ വച്ചായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെർകുപ്പം സ്വദേശികളായ ലോകേശ്വരൻ, വിഭൂഷ്ണിയ എന്നിവരാണ് മരിച്ചത്. ഇരുവരും ഡോക്ടർമാരാണ്.

വാട്ടർ സ്‌പോർട്‌സിൽ ഏർപ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു.

ജൂൺ 1നാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരുള്ളത്.