തിരുവനന്തപുരം: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ഇഷിതാ കിഷോർ എന്ന ഉദ്യോഗാർഥിക്കാണ്. ആദ്യ മൂന്ന് റാങ്കും നേടിയത് പെൺകുട്ടികളാണെന്ന പ്രത്യേകതയുമുണ്ട്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്.

മലയാളിയായ ഗഹാനാ നവ്യാ ജയിംസിന് ആറാം റാങ്ക് ലഭിച്ചു. ഇവരാണ് റാങ്കിൽ മുന്നിലുള്ള മലയാളി എന്നാണ് ലഭിക്കുന്ന സൂചന. ആര്യ വി എം 37ാം റാങ്കും അനൂപ് ദാസിന് 38ാം റാങ്കും ലഭിച്ചു. എസ്. ഗൗതം രാജ് 63ാം റാങ്കും നേടി. മലയാളികൾ നേട്ടമുണ്ടാക്കിയ റിസൽട്ടാണ് പുറത്തുവന്നത്.

ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ. 2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു. മെയ്‌ 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്.