- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തടികടത്തിനെ ചൊല്ലി അസം - മേഘാലയ അതിർത്തിയിൽ സംഘർഷം; ആറ് മരണം
കൊൽക്കത്ത: തടികടത്തിനെ ചൊല്ലി അസം - മേഘാലയ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ജയന്തിയ ഹിൽസിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് വെടിവെയ്‌പ്പ് നടന്നത്. അസം പൊലീസും മേഘാലയയിലെ മുക്‌റോ ഗ്രാമവാസികളും തമ്മിലുള്ള സംഘർഷമാണു വെടിവയ്പിൽ കലാശിച്ചത്. മരിച്ചവരിൽ 5 പേർ മേഘാലയ ഗ്രാമവാസികളും ഒരാൾ അസം ഫോറസ്റ്റ് ഗാർഡുമാണ്.
അസം പൊലീസ് നടത്തിയ വെടിവയ്പിലാണു മരണമെന്നു മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ആരോപിച്ചു. മേഘാലയയുടെ അധീനതയിലുള്ള മുക്‌റോ ഗ്രാമത്തിൽ തടികയറ്റിയ ലോറി അസം പൊലീസ്, വനം വകുപ്പ് അധികൃതർ തടഞ്ഞതാണു സംഘർഷത്തിന് തുടക്കമെന്നു മേഘാലയ ആരോപിച്ചു. സംഘർഷത്തെത്തുടർന്നു മേഘാലയയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഗുവാഹത്തിക്കു സമീപം ഷില്ലോങ്ങിലേക്കുള്ള വിനോദസഞ്ചാരികളെ അധികൃതർ തടഞ്ഞു.
അസം അതിർത്തിപ്രദേശത്തു നിന്നുള്ള അനധികൃത തടികടത്തു വനംവകുപ്പ് തടയുകയായിരുന്നുവെന്നു അസം പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ ആയുധങ്ങളുമായി എത്തിയെന്നും അസം പൊലീസ് ആരോപിച്ചു.
കഴിഞ്ഞ വർഷം അസം-മിസോറം അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാർ നടത്തിയ വെടിവയ്പിൽ 6 അസം പൊലീസ് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടു മേൽനോട്ടം വഹിച്ചാണ് അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾക്കു തുടക്കമിട്ടത്. 1972 ൽ ആണ് അസം വിഭജിച്ച് മേഘാലയ രൂപീകരിച്ചത്.



