- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാതാപിതാക്കളിൽ നിന്നും മാറിത്താമസിക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്നതു ക്രൂരത; വിവാഹമോചനം അനുവദിക്കാൻ കാരണമെന്ന് ഹൈക്കോടതി
കൊൽക്കത്ത: മാതാപിതാക്കളിൽ നിന്നും മാറിത്താമസിക്കാൻ ഭാര്യ ഭർത്താവിനെ നിർബന്ധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് കൽക്കട്ട ഹൈക്കോടതി. ഇതിന്റെ പേരിൽ ഭർത്താവിന് വിവാഹമോചനം അനുവദിക്കാമെന്നും ജസ്റ്റിസുമാരായ സൗമെൻ സെൻ, ഉദയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിവാഹത്തിനു ശേഷം ആൺമക്കൾ മാതാപിതാക്കളോടൊപ്പം താമസിക്കുന്നതാണ് ഇന്ത്യയിലെ പൊതുവായ രീതി. മാതാപിതാക്കളിൽനിന്നു മാറിത്താമസിക്കാൻ ഭാര്യ ഭർത്താവിനെ നിർബന്ധിക്കുന്നുണ്ടെങ്കിൽ അതിനു ന്യായമായ കാരണം വേണം- ഹൈക്കോടതി നിരീക്ഷിച്ചു.
ന്യായമായ കാരണം ഇല്ലാതെയാണ് മാറിത്താമസിക്കാൻ ഭാര്യ ഭർത്താവിനെ നിർബന്ധിച്ചതെന്നു കോടതി വിലയിരുത്തി. ഈഗോയും ചില്ലറ ഗാർഹിക പ്രശ്നങ്ങളും സാമ്പത്തികമായ കാര്യങ്ങളും മാത്രമാണ് ഇത്തരമൊരു നിർബന്ധത്തിനു പിന്നിൽ. ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി വാടകവീട്ടിലേക്കു മാറാൻ നിർബന്ധിതനായതാണ് ഭർത്താവ്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണെന്നു കോടതി പറഞ്ഞു.
വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ചോദ്യം ചെയ്തു യുവതി നൽകിയ അപ്പീൽ ആണ് ഹൈക്കോടതി പരിഗണിച്ചത്. ഭാര്യ മാറിത്താമസിക്കാൻ നിർബന്ധിച്ചതായും തന്നെ ഭീരു, ജോലിയും കൂലിയും ഇല്ലാത്തവൻ എന്നിങ്ങനെ വിളിച്ച് നിരന്തരം ആക്ഷേപിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹമോചനത്തിനു ഹർജി നൽകിയത്. കുടുംബ കോടതി ഇത് അനുവദിക്കുകയായിരുന്നു.




