മുംബൈ: മുംബൈയിൽ സഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തിൽ കത്തിയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. ശനിയാഴ്ചയാണ് സംഭവം നടന്നത്. നവി മുംബൈ സ്വദേശിയായ തേജസ് പാട്ടീലാണ്(32) ആണ് അസാധാരണ മനക്കരുത്തുകൊണ്ട് ജീവിതം തിരിച്ചുപിടിച്ചത്. കുടുംബ വഴക്കിനിടെ തേജസിന്റെ ഇളയ സഹോദരൻ മോനിഷ് തേജസിനെ കുത്തുകയായിരുന്നു.

രക്തം വാർന്നൊഴുകുമ്പോഴും ധൈര്യം കൈവിടാതെ ബൈക്കുമായി ഒരു കിലോമീറ്റർ സഞ്ചരിച്ചാണ് തേജസ് ആശുപത്രിയിലേക്ക് എത്തിയത്. ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്ത ഡോക്ടർമാർ ഇയാൾക്ക് അടിയന്തര ചികിത്സ നൽകി. കഴുത്തിലെ പ്രധാന രക്തക്കുഴലുകൾക്ക് കുത്തേൽക്കാത്തതും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയതുമാണ് യുവാവിന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. അതേസമയം ആക്രമണം നടത്തിയ മോനിഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.