ഗൊരഖ്പൂര്‍: ഉത്തർപ്രദേശിൽ ഓർക്കസ്ട്ര പാർട്ടിയിലെ നർത്തകിമാരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് നർത്തകിമാരെയാണ് ഞായറാഴ്ച രാത്രി ഒരു സംഘം എസ് യു വി കാറിലെത്തി തട്ടിക്കൊണ്ടുപോയത്. ജന്മദിനം ആഘോഷിക്കാനായാണ് 20 വയസുകാരായ യുവതികളെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ ബംഗാളില്‍നിന്നുള്ള നർത്തകിമാർ ഉത്തര്‍പ്രദേശിലെ കുഷിനഗറിൽ വാടക വീട്ടിലായിരുന്നു താമസം. ഇവിടെ നിന്നുമാണ് ഇവരെ തട്ടികൊണ്ട് പോയത്. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം ഇവരുടെ വാടക വീട്ടിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിൽ നിന്നും നർത്തകിമാരെ രക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.

“എട്ട് പ്രതികളും 30 വയസ്സിന് താഴെയുള്ളവരാണ്. കുശിനഗറിലെ കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ട് സ്ത്രീകളുടെയും മൊഴികൾ മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്,” കുശിനഗർ എസ്പി സന്തോഷ് കുമാർ മിശ്ര പറഞ്ഞു. ഇവരുടെ മെഡിക്കൽ പരിശോധന പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞായറാഴ്ച രാത്രിയോടെ രണ്ട് എസ് യു വി കാറുകളിലായി പ്രതികൾ എത്തിയത്. ഇവിടെ വെസ്റ്റ് ബംഗാളിൽ നിന്നുള്ള നാല് നർത്തകിമാരാണ് താമസിച്ചിരുന്നത്. ഇതിൽ രണ്ടു പേരെയാണ് സംഘം ബലം പ്രയോഗിച്ച് തട്ടികൊണ്ട് പോയത്. ജന്മദിനാഘോഷ പാർട്ടിയിൽ നൃത്തം ചെയ്യണമെന്നും തങ്ങളുടെ കൂടെ വരാനുള്ള ആവശ്യം യുവതികൾ നിരസിച്ചതോടെ പ്രതികൾ ബലപ്രയോഗത്തിലേക്ക് നീങ്ങുകയായിരുന്നു. രാത്രി സമയം വൈകിയതിനാലാണ് ഇവർ പ്രകടനം നടത്താൻ വിസമ്മതിച്ചത്.

തുടർന്ന് തങ്ങളുടെ പക്കലുണ്ടായിരുന്ന തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി കാറിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെത്തി അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആകാശത്തേക്ക് വെടിയുതിർത്ത് സംഘം ഇവരെ ഭീതിയിലാഴ്ത്തി. തുടർന്ന് പ്രദേശവാസികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ യുവതികളെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള നിർണായക വിവരങ്ങൾ പ്രദേശവാസികൾ പൊലീസിൽ വിളിച്ചറിയിച്ചു. സംഭവസ്ഥലത്തെത്തിയെ പൊലീസ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പ്രതികൾക്കായി അന്വേഷണം തുടങ്ങിയത്. പ്രദേശവാസികൾ ഉൾപ്പെടെ നടുക്കത്തിലായി പോയ സംഭവത്തിൽ പൊലീസിന്റെ ഊർജിതമായ പ്രവർത്തനം പ്രതികളെ പിടികൂടുന്നതിൽ നിർണായകമായി.

യുവതികളെ തട്ടിക്കൊണ്ടുപോയി രണ്ട് മണിക്കൂറിനകം ഇവരെ പാര്‍പ്പിച്ചിരുന്ന വീട് പൊലീസിന് കണ്ടെത്താനായി. അജീത് സിങ് എന്നയാളുടെ വീട്ടിലായിരുന്നു അക്രമികൾ നർത്തികിമാരെ പൂട്ടിയിട്ട് പീഡിപ്പിച്ചത്. ഏട്ടോളം പേർ ചേർന്ന് നർത്തകിമാരെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. വീടുവളഞ്ഞ പൊലീസ് സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു. ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന ഇരുവരും അവശനിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റിരുന്ന ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

നാഗേന്ദ്ര യാദവ്, അസാന്‍ സിങ്, കൃഷ് തിവാരി, അര്‍ഥക് സിങ്, അജീത് സിങ്, വിവേക് സേഠ് എന്നിവരെ അജീത് സിങ്ങിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടി. കേസിലെ മറ്റ് രണ്ട് പ്രതികളായ പ്രതികളായ നിസാര്‍ അന്‍സാരിയേയും ആദിത്യ സഹാനിയേയും ഇന്നലെ മറ്റൊരു സ്ഥലത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്ത. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരേയും കാലിന് വെടിവെച്ചാണ് പിടികൂടിയത്. രണ്ട് പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ടെന്നും, ഇവർക്കെതിരെ വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം നിലവിലുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായെന്നും ഇവരുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുമെന്നും കുഷിനഗര്‍ എസ്.പി. സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു. അറസ്റ്റിലായ എല്ലാ പ്രതികളും 30 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഉണ്ടായത് ക്രൂരമായ പീഡനമാണെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തുന്നതായി എല്ലാ ശ്രമങ്ങളും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും തെളിവെടുപ്പിനും യുവതികളുടെ വൈദ്യപരിശോധന റിപ്പോർട്ടും ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു.