മീററ്റ്: മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ നാല് സഹോദരങ്ങൾ വെന്തുമരിച്ചു. മീററ്റിലാണ് അപകടം ഉണ്ടായത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശിലെ മീററ്റിൽ ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. സരിക (12), നിഹാരിക (8), ഗോലു (6), കാലു (5) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ ബബിത (35) ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ അത്യാസന്നവിഭാഗത്തിൽ ചികിത്സയിലാണ്.

കുട്ടികളുടെ അച്ഛൻ ജോണി (39) അപകടനില തരണംചെയ്‌തെങ്കിലും മാരകമായി പൊള്ളലേറ്റിട്ടുള്ളതായി പൊലീസ് അറിയിച്ചു. മുറിയിൽ മൊബൈൽ ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന പ്ലക്ക്‌ബോർഡിൽനിന്ന് ഷോർട്ട്സർക്യൂട്ട് ഉണ്ടാവുകയും ചാർജർ പൊട്ടിത്തെറിക്കുകയുമായിരുന്നെന്നാണ് ജോണി പൊലീസിന് നൽകിയ മൊഴി.

മീററ്റിലെ പല്ലവപുരം ഏരിയയിലെ ജനതാ കോളനിയിലാണ് ജോണിയും കുടുംബവും താമസിച്ചിരുന്നത്. അപകടസമയം ബബിതയും ജോണിയും അടുക്കളയിൽ ഭക്ഷണം പാകംചെയ്യുകയായിരുന്നു. പെട്ടെന്നാണ് അകത്തെ മുറിയിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. ഇരുവരും ഓടി എത്തുമ്പോഴേക്കും മുറിയിൽ മുഴുവൻ തീയും പുകയും നിറഞ്ഞിരുന്നു.

മുറിക്കകത്തേക്ക് കടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മൊബൈൽ ചാർജ് ചെയ്യുന്നതിനായി കട്ടിലിലാണ് വെച്ചിരുന്നത്. ബെഡിലേക്ക് പടർന്ന തീയിൽനിന്ന് കുട്ടികൾക്ക് വലിയരീതിയിൽ പൊള്ളലേറ്റു. എല്ലാവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുകുട്ടികൾ വൈകാതെ മരിച്ചു. മറ്റുരണ്ട് കുട്ടികൾ ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ബബിതയ്ക്ക് ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ളതായും പൊലീസ് പറഞ്ഞു.