ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ രോഹിണിയിലെ റിഥാല പ്രദേശത്ത് ഒന്നിലധികം നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന അഞ്ച് നിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. ചൊവ്വ രാത്രിയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, രോഹിണി സെക്ടര്‍ -5 പ്രദേശത്തുള്ള കെട്ടിടത്തിലേക്ക് പതിനാറ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അധികൃതര്‍ അറിയിച്ചു.

റിഥാല മെട്രോ സ്റ്റേഷന് സമീപമാണ് തീപിടിച്ച കെട്ടിടമെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിട അവശിഷ്ടങ്ങളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. 80 ശതമാനം പൊള്ളലേറ്റ നിതിന്‍ ബന്‍സാല്‍ (31), രാകേഷ് (30), നിസ്സാര പൊള്ളലേറ്റ വീരേന്ദര്‍ (25) എന്നിവരെ ബിഎസ്എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധന്‍ പുലര്‍ച്ചെയാണ് ഒന്നാം നിലയില്‍ നിന്ന് മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കണ്ടെടുത്തത്. പിന്നീട് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. രാവിലെ 6 മണിയോടെ താഴത്തെ നിലകളില്‍ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കനത്ത പുക കാരണം മുകളിലത്തെ നിലകളിലെ തീ നിയന്ത്രണവിധേയമായിരുന്നില്ല.

കെട്ടിടത്തിന് അഗ്‌നി സുരക്ഷാ സര്‍ട്ടിഫിക്കറ്റോ അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള മാര്‍ഗമോ ഉണ്ടായിരുന്നില്ലെന്ന് ഡിഎഫ്എസ് വൃത്തങ്ങള്‍ പറഞ്ഞു. ജെസിബി ഉപയോഗിച്ച് ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രൗണ്ട് ഫ്‌ലോറില്‍ അച്ചടി ആവശ്യങ്ങള്‍ക്കായി രാസവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഞ്ചുനില കെട്ടിടം, തീപിടിത്ത, അഗ്നിശമന സേന