- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന് തിരിച്ചടി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അറസ്റ്റിൽനിന്നും ഇടക്കാല സംരക്ഷണം നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇ ഡി തുടർച്ചയായി അയക്കുന്ന സമൻസുകൾക്കെതിരെയാണ് കെജ്രിവാൾ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹർജി ഏപ്രിൽ 22 ന് വാദം കേൾക്കും.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമൻസുകളാണ് ഇ.ഡി. ഇതുവരെ അരവിന്ദ് കെജ്രിവാളിന് അയച്ചത്. എന്നാൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമൻസ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഡൽഹി മുഖ്യമന്ത്രിക്കെതിരെ ഇ.ഡി. നൽകിയ രണ്ട് പരാതികളിൽ ഡൽഹിയിലെ കോടതിയിൽ നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി. ഒമ്പതാമത്തെ സമൻസ് അയച്ചത്. നേരത്തേ അയച്ച എട്ടിൽ ആറ് സമൻസുകളും അവഗണിച്ചതിനെതിരെയായിരുന്നു പരാതി.
ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഡൽഹി മദ്യനയ കേസിന്റെ കുറ്റപത്രത്തിൽ പലതവണ കെജ്രിവാളിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികൾ കെജ്രിവാളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇ.ഡി പറയുന്നു.