ന്യൂഡൽഹി: കടം കൊടുത്ത പണം തിരികെ ചോദിച്ച സഹപ്രവർത്തകയെ കുത്തി കൊലപ്പെടുത്തിയശേഷം ആസിഡ് ഒഴിച്ച് ശരീരം വികൃതമാക്കി. നടുക്കുന്ന കൊലപാതകം നടന്നത് ഡൽഹിയിലാണ്. സംഭവത്തിൽ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ടെക്‌നിക്കൽ സൂപ്പർവൈസറായ മുഹമ്മദ് സക്കീർ (45) ആണ് അറസ്റ്റിലായത്. ഇതേ റെയിൽവേ സ്റ്റേഷനിൽ ക്ലർക്കായി ജോലി ചെയ്യുന്ന സ്ത്രീയെ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആളെ മനസ്സിലാകാതെയിരിക്കാൻ അവരുടെ മുഖത്തും മറ്റു ശരീരഭാഗത്തു ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു.

സെപ്റ്റംബർ എട്ടിനാണ് അമ്മയെ കാണാനില്ലെന്നു പറഞ്ഞ് മരിച്ച സ്ത്രീയുടെ മകൾ പൊലീസിൽ പരാതി നൽകിയത്. തൊട്ടടുത്ത ദിവസം സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. സെക്ടർ 148 മെട്രോ സ്റ്റേഷനു സമീപത്തിനുനിന്ന് ഗ്രേറ്റർ നോയിഡ പൊലീസാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സക്കീർ ഇവരിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ നൽകാത്തതിനാൽ അവർ ഏറെ സമ്മർദ്ദിത്തിലായിരുന്നെന്നും പൊലീസിന് അറിയാൻ കഴിഞ്ഞത്. 2018-19 കാലത്താണ് ഇവർ സക്കീറിന് 11 ലക്ഷം രൂപ കടം നൽകിയത്. ബാങ്കിൽനിന്ന് സ്വകാര്യ വായ്പ എടുത്താണ് ഈ പണം നൽകിയതെന്നാണു വിവരം.

സെപ്റ്റംബർ എട്ടിന് ഈ സ്ത്രീ ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓഫിസിൽനിന്ന് ഇറങ്ങിയെന്നും സക്കീർ അന്ന് അവധിയായിരുന്നെന്നും പൊലീസ് പറയുന്നു. സക്കീറിന്റെ മൊബൈൽ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നെന്നും തുടർന്ന് ഇരുപതോളം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്നും പൊലീസ് അറിയിച്ചു.

പണം തിരികെ ചോദിച്ച് ശല്യപ്പെടുത്തിയതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകി. നോയിഡയിലെ നോളജ് പാർക്കിലേക്ക് അവരെ കൊണ്ടുപോയ സക്കീർ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. തുടർന്ന് ആളെ മനസ്സിലാകാതെയിരിക്കാൻ ആസിഡ് ഒഴിച്ച് മുഖവും മറ്റും വികൃതമാക്കി. തുടർന്ന് ആസിഡ് കുപ്പിയും ആയുധവും ചെടികൾക്കിടയിൽ ഒളിപ്പിച്ചതായും പ്രതി പറഞ്ഞു.