ചെന്നൈ: നടൻ ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി ഐശ്വര്യ രജനികാന്ത് നിർമ്മിച്ച ചിത്രമാണ് വേലയില്ലാ പട്ടധാരി. ബോക്‌സോഫീസിൽ ഹിറ്റായ ഈ സിനിമ ചില നിയമ കുരുക്കിലും പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ഇരുവർക്കും ആശ്വാസമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ചിത്രത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ചിത്രത്തിലെ പുകവലി രംഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നൽകിയില്ലെന്ന പേരിലാണ് നിർമ്മാതാക്കളായ ധനുഷിനും ഐശ്വര്യ രജനികാന്തിനുമെതിരെ കേസെടുത്തത്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ പുകവലിക്കെതിരായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല വാദം കോടതി തള്ളി.കേസിനെതിരെ ധനുഷിന്റെ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

2014ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിൽ ധനുഷ് പല്ലിനടിയിൽ സിഗററ്റ് വെച്ച ദൃശ്യമുണ്ടായിരുന്നു. ഈ പോസ്റ്ററിനെതിരെയാണ് പരാതി ഉയർന്നത്. ഇത് 2003ലെ പുകവലി നിരോധന നിയമത്തിന്റെ ലംഘനം നടത്തി എന്നായിരുന്നു വാദം. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ കോടതി കേസെടുക്കുകയായിരുന്നു.

എന്നാൽ ഇതിനെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2003ലെ പുകവലി നിരോധന നിയമപ്രകാരം പുകവലി വസ്തുക്കളുടെ പരസ്യത്തിനാണ് ഇങ്ങനെ എഴുതിക്കാണിക്കേണ്ടതുള്ളൂ. ഇത് പുകയില വസ്തുവല്ല, ഇതൊരു സിനിമയാണ്. സിനിമയുടെ പരസ്യത്തിൽ ഇങ്ങനെ എഴുതിക്കാണിക്കേണ്ടതില്ലെന്നായിരുന്നു വാദം. ആ വാദം കോടതി അംഗീകരിക്കുകയായിരുന്നു.