ചെന്നൈ: നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ മാംസ ഭക്ഷണങ്ങൾ നിരോധിക്കുമെന്ന പ്രചാരണവുമായി ഡിഎംകെ. മോദിയെ വീണ്ടും തെരഞ്ഞെടുത്താൽ നിങ്ങൾക്ക് ചോറും തൈരും സാമ്പാറും മാത്രമേ കഴിക്കാൻ കഴിയൂ. ചിക്കനും ആട്ടിറച്ചിയും ബീഫുമൊന്നും കഴിക്കാനാവില്ലെന്ന ഡിഎംകെ നേതാവിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഡിഎംകെ നേതാവിന്റെ പരാമർശം. പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. തമിഴ്‌നാട്ടിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. 39 ലോക്‌സഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അന്ന് നടക്കും.

ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് തമിഴ്‌നാട്. 2019ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം വൻ വിജയം നേടിയിരുന്നു. 39ൽ 38 സീറ്റുകളും നേടിയായിരുന്നു ഡിഎംകെ സഖ്യത്തിന്റെ വിജയം. ഇത്തവണയും ഡിഎംകെ, കോൺഗ്രസ്, ഇടത് പാർട്ടികൾ സഖ്യമായാണ് ജനവിധി തേടുന്നത്.