സേലം: ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ 55-കാരനായ സി. അയ്യനാറിനെ തമിഴ്‌നാട് പൊലീസ് കാലിൽ വെടിവെച്ച് പിടികൂടി. ഈ ആഴ്ച ആദ്യം രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ഔദ്യോഗിക വിശദീകരണം.

പെരിയമ്മാൾ, പവയീ എന്നീ സ്ത്രീകളാണ് തിങ്കളാഴ്ച കന്നുകാലികളെ മേയ്ക്കാൻ പോയ ശേഷം തിരികെ എത്താതെയായത്. ഇവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഗ്രാമത്തിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ കണ്ടെത്തി. രണ്ട് പവൻ തൂക്കമുള്ള കമ്മലുകൾ മോഷണം പോയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേസ് അന്വേഷണത്തിൽ പ്രതി അയ്യനാരാണെന്ന് പൊലീസിന് വ്യക്തമായി. കമലാപുരം സ്വദേശിയായ ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു രഹസ്യ വിവരത്തെ തുടർന്ന് മഗുഡഞ്ചവാടി പൊലീസ് നടത്തിയ തെരച്ചിലിൽ ഒരുക്കമലയിൽ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു.

പൊലീസ് വളഞ്ഞപ്പോൾ, സബ് ഇൻസ്‌പെക്ടർ കണ്ണനെ കത്തി ഉപയോഗിച്ച് ആക്രമിച്ച പ്രതി, ഇൻസ്‌പെക്ടർ സെന്തിൽ കുമാർ, കോൺസ്റ്റബിൾ കാർത്തികേയൻ എന്നിവരെയും കുത്താൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. ഇതിനിടെ, രക്ഷപ്പെടാതിരിക്കാനാണ് അയ്യനാരുടെ വലതുകാലിൽ വെടിവെച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

പരിക്കേറ്റ പ്രതിയെ സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സബ് ഇൻസ്‌പെക്ടർക്ക് പരിക്കേറ്റിട്ടുണ്ട്. അയ്യനാർ നിരവധി കൊലപാതക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 2000-ൽ മൂന്ന് കൊലപാതക കേസുകളും 2004-ൽ രണ്ട് കൊലപാതക കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. 2004-ലെ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അയ്യനാർക്ക് പിന്നീട് ശിക്ഷയിൽ ഇളവ് ലഭിക്കുകയും 2018 സെപ്റ്റംബറിൽ ജയിൽ മോചിതനാവുകയുമായിരുന്നു.