ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിശാക്ലബിന് പുറത്ത് ഏറ്റുമുട്ടി യുവതികൾ. മദ്യലഹരിയിലായിരുന്ന നാലംഗ യുവതികളുടെ സംഘമാണ് നടുറോഡിൽ പരസ്പരം തല്ലുണ്ടാക്കിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നിശാക്ലബിലെ പാർട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ യുവതികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. റോഡിന് നടുവിൽ പരസ്പരം മുടിയിൽ പിടിച്ചുവലിച്ചും മർദിച്ചും യുവതികൾ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിലുണ്ടായിരുന്ന മറ്റു യാത്രക്കാരും സുരക്ഷാ ജീവനക്കാരും ചേർന്ന് യുവതികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഏറെനേരം സംഘർഷാവസ്ഥ തുടർന്നു.

മർദനമേറ്റ യുവതികളിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ പിന്നീട് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരും പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് കേസെടുത്തിട്ടില്ല. പ്രശ്നത്തിൽ ഉൾപ്പെട്ടവരിൽ ആരെങ്കിലും പരാതിയുമായി സമീപിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.