ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ ചോര്‍ച്ച ആരോപണങ്ങളും നിലനില്‍ക്കെയാണ് കമ്മീഷന്‍ ഇന്ന് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.

അജണ്ട വ്യക്തമാക്കാതെയാണ് കമ്മീഷന്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍, വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എന്നിവയ്ക്കുള്ള മറുപടി സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണു സൂചന.

രാഹുലിന്റെ വോട്ട് അധികാര്‍ യാത്ര ഇന്ന് രാവിലെ ബിഹാറില്‍ ആരംഭിക്കാനിരിക്കെയാണ് കമ്മീഷന്റെ പത്രസമ്മേളനം. അതേ ദിവസത്തെ വൈകുന്നേരമാണ് കമ്മീഷന്‍ മാധ്യമങ്ങളെ നേരിടുന്നത്. യാത്രയുടെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചേക്കാവുന്ന ആരോപണങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ മറുപടി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ വിലയിരുത്തല്‍.