ഗൂഡല്ലൂർ: ലോറികളിൽ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂർ കോഴിപ്പാലത്ത് ഞായറാഴ്ച രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത തുക പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്.

കേരളത്തിൽനിന്നും കർണാടകത്തിലേയ്ക്ക് പോവുകയായിരുന്ന ലോറികളിൽനിന്നാണ് പണം കണ്ടെടുത്തത്. ലോറികളും അതിലുണ്ടായിരുന്ന നാലുപേരെയും പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതോടെ അതിർത്തി പ്രദേശങ്ങൾ വഴി അനധികൃതമായി ഇത്തരത്തിൽ പണമൊഴുക്കുണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന.

മുമ്പും തിരഞ്ഞെടുപ്പിനിടെ നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ അനധികൃതമായി പണം പിടികൂടിയിരുന്നു. പിടികൂടിയ തുക പിന്നീട് ആർ.ഡി.ഒ സെന്തിൽകുമാറിന് ഉദ്യോഗസ്ഥർ കൈമാറി.