മുംബൈ: മഹാരാഷ്ട്രയിലെ അഹല്യനഗറിനെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണം. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവ് തന്റെ നാല് കൊച്ചുകുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തി. തുടര്‍ന്ന് സ്വയം ജീവനൊടുക്കി. ആറു മുതല്‍ പത്തു വരെ പ്രായമുള്ള മൂന്ന് പെണ്‍മക്കളെയും ഒരു മകനെയും ആണ് പിതാവ് കൊലപ്പെടുത്തിയത്.

അരുണ്‍ എന്ന യുവാവ് കുട്ടികള്‍ പഠിക്കുന്ന ആശ്രമശാലയിലെത്തി അവരെ വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന തന്റെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി ഷിര്‍ദ്ദിക്കടുത്തുള്ള കൊര്‍ഹലെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കുട്ടികളെ ഒന്നൊന്നായി കിണറ്റില്‍ തള്ളിയിട്ട് സ്വയം ചാടിയതായാണ് വിവരം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടികളോ അരുണോ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പരിഭ്രാന്തരായ കുടുംബം തിരയാന്‍ തുടങ്ങി.

ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കിണറ്റില്‍ നിന്ന് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. നടുക്കമുളവാക്കുന്ന കാര്യം അരുണിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ അയാളുടെ ഒരു കൈയും ഒരു കാലും കയറില്‍ കെട്ടിയിരിക്കുന്നതായി കണ്ടെത്തി. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ ക്രമവും അധികൃതര്‍ അന്വേഷിച്ചുവരികയാണ്.