ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസ്സുകാരിയെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചു. സീതാപൂരിലെ പോലീസ് സ്റ്റേഷനു സമീപമുള്ള വയലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഫെബ്രുവരി 25ന് വൈകിട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. അടുത്ത ദിവസം കുട്ടിയുടെ കാലിന്റെ ഭാഗങ്ങള്‍ വയലില്‍ നിന്നും കണ്ടെടുത്തിരുന്നു.

ഇത് വന്യമൃഗ ആക്രമണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൊലപാകമാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഫെബ്രുവരി 27ന് അടുത്തുള്ള വയലുകളില്‍ നിന്ന് ഡ്രോണ്‍ നിരീക്ഷണത്തിലൂടെ മറ്റ് ശരീരി ഭാഗങ്ങള്‍ കണ്ടെത്തി. അറ്റുപോയ ഒരു കാലും നെഞ്ചിന് മുകളിലേക്കുള്ള ശരീരഭാഗത്തിന്റെ അവശിഷ്ടങ്ങളാണ് അന്ന് കണ്ടെത്തിയത്.

ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. എന്നാല്‍ കൃത്യം ചെയ്തത് ആര് എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നിലധികം പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിനായി നിരീക്ഷണ സംഘങ്ങളെ വിന്യസിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.