ബെംഗളൂരു: കർണാടകയിലെ നഴ്‌സിങ് കോളേജിൽ വീണ്ടും ഭക്ഷ്യവിഷബാധ. ഹസൻ ജില്ലയിൽ കെ.ആർ. പുരത്തെ സ്വകാര്യ നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് അറുപതോളം വിദ്യാർത്ഥികളെ ഹാസനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേൽക്കുന്നത്. ആശുപത്രിയിലായവരിൽ നിരവധി മലയാളി വിദ്യാർത്ഥികളുമുണ്ട്. കെ.ആർ. പുരത്തെ രാജീവ് നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ. ഭക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായിരുന്നില്ല.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. കോളേജ് അധികൃതരുമായി ചേർന്ന് ഉദ്യോഗസ്ഥർ പരാതി ഒത്തുതീർപ്പാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഭക്ഷ്യവിഷബാധയെത്തുടർന്ന് കോളേജ് രണ്ടാഴ്ച അടച്ചിട്ടിരുന്നു. നിരവധി മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജാണിത്.