ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു രാജിവച്ചു. സനാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാൻ തനിക്കാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചത്. സമ്പത്തുണ്ടാക്കുന്നവരെ ഏതു നേരവും കുറ്റം പറഞ്ഞുകൊണ്ടിരിക്കാൻ ആവില്ലെന്നും, എക്സിൽ പങ്കുവച്ച രാജിക്കത്തിൽ വല്ലഭ് വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടി സഞ്ചരിക്കുന്ന ദിശ സുഖകരമായി തോന്നുന്നില്ലെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു. രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് കോൺഗ്രസിൽ ചേർന്നത്. യുവാക്കളയെും ബുദ്ധിജീവികളെയും ആദരിക്കുന്ന പാർട്ടിയെന്ന തോന്നലിലായിരുന്നു അത്. എന്നാൽ കുറെനാളായി പാർട്ടിക്കു യുവാക്കളോടു മതിപ്പില്ലെന്നാണ് തോന്നുന്നത്. പുതിയ ആശയങ്ങളെ സ്വീകരിക്കാൻ അതിനു കഴിയുന്നില്ല.

കോൺഗ്രസ് ജനങ്ങളിൽനിന്നു പാടേ അകന്നുകഴിഞ്ഞു. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളെ അതിനു മനസ്സിലാക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് കോൺഗ്രസിന് അധികാരത്തിലെത്താനോ ശക്തമായ പ്രതിപക്ഷമാവാൻ പോലുമോ കഴിയാത്തത്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽനിന്നു വിട്ടുനിന്ന കോൺഗ്രസ് നടപടി വിഷമമുണ്ടാക്കി. താൻ ജന്മം കൊണ്ടു ഹിന്ദുവാണ്. കോൺഗ്രസിലെയും ഇന്ത്യാ മുന്നണിയിലെയും പലരും സനാതന ധർമത്തിനെതിരെ സംസാരിക്കുമ്പോൾ പാർട്ടി മൗനം പാലിക്കുകയാണ്.- ഗൗരവ് വല്ലഭ് പറഞ്ഞു.