ന്യൂഡൽഹി: മദ്യനയ അഴിമതിക്കേിൽ ഇ ഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാൾ,മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കണ്ട് പഠിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. 'കെജ്രിവാളിന് ധാർമികത നഷ്ടപ്പെട്ടു, ഇഡി അറസ്റ്റ് ചെയ്തയുടനെ സ്ഥാനമൊഴിഞ്ഞ മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കണ്ട് പഠിക്കണം, അണ്ണാ ഹസാരെയെ കെജ്രിവാൾ വെറുപ്പിച്ചു, ഇത്രയൊക്കെയായിട്ടും അഴിക്കുള്ളിൽ കിടന്ന് ഡൽഹി ഭരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്' എന്നാണ് ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.

അംബേദ്കർ ഇന്നുണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ അധാർമിക പ്രവർത്തി ചെയ്യുന്നവരെ ജയിലിടച്ചേനെ എന്നും ഗിരിരാജ് സിങ് കൂട്ടിച്ചേർത്തു. സത്യസന്ധരെന്നറിയപ്പെട്ടിരുന്നവർ ഇന്ന് ഏറ്റവും വലിയ നുണയന്മാരായി അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. ലാലു പ്രസാദ് യാദവ് 1998ൽ തടവിലായപ്പോൾ അദ്ദേഹം തന്റെ ഭാര്യക്കാണ് മുഖ്യമന്ത്രി സ്ഥാനം കൈമാറിയത്, കെജ്രിവാളിനോട് ഇത് പിന്തുടർന്ന് ഭാര്യയെ മുഖ്യമന്ത്രിയാക്കാനും ഗിരിരാജ് സിങ് ആവശ്യപ്പെട്ടു.

കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ തടവിൽ നിന്നും ഭരണം തുടരുകയാണ് അദേഹം. കസ്റ്റഡിയിൽനിന്നും ജലമന്ത്രാലയവുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നാണ് കെജ്രിവാൾ പുറപ്പെടുവിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടത് ചോദ്യം ചെയ്ത് ആംആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകുകയും ചെയ്തിട്ടുണ്ട്. ഡൽഹി റൗസ് കോടതി ഉത്തരവിനെതിരെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഹരജി.