അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇന്‍ജക്ഷന്‍ നല്‍കി ലൈംഗികമായി ഉപദ്രവിച്ചു. മെഹ്‌സാന ജില്ലയിലെ വിജാപൂരിലെ സ്‌കൂള്‍ കാമ്പസില്‍ വെച്ചാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നവംബര്‍ 19 ന് സ്‌കൂളിന് പിന്നിലുള്ള പൂന്തോട്ടത്തിലേക്ക് ഒരാള്‍ കൂട്ടിക്കൊണ്ടുപോയി മോശമായി സ്പര്‍ശിച്ചുവെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. അടുത്ത ദിവസവും അതേയാള്‍ തന്നെ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയും വലതുകൈയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിജാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജി എ സോളങ്കി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്താണ് കുത്തിവച്ചതെന്ന് കണ്ടെത്തുന്നതിനായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.