അഹമ്മദാബാദ്: വിദേശ വിദ്യാർത്ഥികളോട് ഹോസ്റ്റൽ വിട്ടുപോകാൻ ആവശ്യപ്പെട്ട് ഗുജറാത്ത് സർവകലാശാല അധികൃതർ. അഫ്ഗാനിസ്ഥാനിൽനിന്നുള്ള ആറുപേരും കിഴക്കൻ ആഫ്രിക്കയിലെ ഒരാളുമുൾപ്പെടെ ഏഴു വിദ്യാർത്ഥികളെ ഗുജറാത്ത് സർവകലാശാലയുടെ ഹോസ്റ്റലിൽനിന്ന് ഒഴിയാൻ ആവശ്യപ്പെട്ടു.

കാലാവധി കഴിഞ്ഞും ഇവർ ഹോസ്റ്റലിൽ താമസിക്കുന്നതായി ആരോപിച്ചാണ് നടപടി. എന്നാൽ, മാർച്ച് 16ന് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ നിസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനുപിന്നാലെയാണ് നടപടി. പഠനം പൂർത്തിയാക്കിയതിനാൽ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ തുടരേണ്ടതില്ലെന്നും അതത് രാജ്യങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും വൈസ് ചാൻസലർ നീർജ ഗുപ്ത പറഞ്ഞു. ഇക്കാര്യം കോൺസുലേറ്റുകളെ അറിയിച്ചിട്ടുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു.

റംസാൻ മാസത്തിൽ രാത്രി നിസ്‌കരിക്കുന്നതിനിടെ ചിലർ മുദ്രാവാക്യം വിളികളോടെ ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയും വിദേശ വിദ്യാർത്ഥികളെ ആക്രമിക്കുകയുമായിരുന്നു. ശ്രീലങ്ക, തജികിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.