- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരീക്ഷത്തിൽ പെട്ടെന്ന് അസാധാരണ മാറ്റം; പടിഞ്ഞാറൻ ഇന്ത്യയിലേക്കുള്ള ഈർപ്പത്തിന്റെ വരവും ഭീഷണിയായി; കട്ട മഞ്ഞ് പെയ്തിറങ്ങുമ്പോലെ പ്രദേശത്ത് 'ആലിപ്പഴം' വീഴ്ച; വലഞ്ഞ് ജനങ്ങൾ

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയും ആലിപ്പഴ വീഴ്ചയും ജനജീവിതം താറുമാറാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെട്ടു. കനത്ത ചൂടിന് ആശ്വാസമായെത്തിയ മഴ, പലയിടത്തും വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായി.
അറബിക്കടലിൽ നിന്നുള്ള ഈർപ്പത്തിന്റെ വരവും അന്തരീക്ഷത്തിന്റെ താഴത്തെ തട്ടിലുള്ള അസ്ഥിരതയുമാണ് അപ്രതീക്ഷിത ആലിപ്പഴ വീഴ്ചയ്ക്കും മഴയ്ക്കും പ്രധാന കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. അന്തരീക്ഷത്തിലെ താപനില വ്യത്യാസം കൂടുതലുള്ള പ്രീ-മൺസൂൺ കാലയളവിൽ ഇത്തരത്തിലുള്ള ഇടിമിന്നലോട് കൂടിയ മഴ സാധാരണമാണ്. നിലവിൽ പൂനെയിലും പശ്ചിമഘട്ട മേഖലയിലും മേഘാവൃതമായ അന്തരീക്ഷമാണ്.
വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും ഈ ആഴ്ച പകുതിയോടെ മുംബൈയിലും മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നൽ പല ജില്ലകളെയും ബാധിക്കുമെന്നും ഇത് വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും വഴിവെക്കുമെന്നും മുന്നറിയിപ്പുണ്ട്.
സമാനമായ രീതിയിൽ ഉത്തരേന്ത്യയിലും കാലാവസ്ഥാ മാറ്റങ്ങൾ പ്രകടമാണ്. ദില്ലിയിൽ തിങ്കളാഴ്ച നേരിയ മഴ രേഖപ്പെടുത്തി. ദില്ലിയിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിക്കാറ്റും മണിക്കൂറിൽ 50-80 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുള്ള ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ഈ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങൾ സാധാരണ ജനജീവിതത്തെ കാര്യമായി ബാധിക്കുകയും കൂടുതൽ ജാഗ്രത പാലിക്കാൻ അധികൃതരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.


