ശ്രീനഗര്‍: വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ പീഡന പരാതി നല്‍കി ഫ്‌ളൈയിങ് ഓഫീസറായ യുവതി. വ്യോമസേനയില്‍ വിങ് കമാന്‍ഡര്‍ക്കെതിരേ കശ്മീരിലെ ബുദ്ഗാം പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ശ്രീനഗറിലെ എയർ ഫോഴ്‌സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും നിരന്തരം മാനസികമായി ഉപദ്രവിക്കുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ശ്രീനഗറിലെ വ്യോമസേന ആസ്ഥാനത്തെ സമീപിച്ചിരുന്നതായും പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാൻ തയ്യാറാണെന്നും, ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ മാതൃകാപരമായ നിയമ നടപടി ഉണ്ടാവുമെന്നും വ്യോമസേന അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ പുതുവര്‍ഷത്തലേന്നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രിയില്‍ പുലച്ചെ 2 മണിയോടെ തന്നെ ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മെസ്സില്‍ പുതുവത്സരാഘോഷത്തിനിടെയാണ് സമ്മാനം നൽകാമെന്ന വ്യാജേനെ തന്നെ ഉദ്യോഗസ്ഥൻ താമസസ്ഥലത്തേക്ക് കൊണ്ട് പോയി. ശേഷം മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും മറ്റൊരിടത്തേക്ക് പോയെന്നായിരുന്നു പരാതിക്കാരിയുടെ ചോദ്യത്തിന് ഉദ്യോഗസ്ഥന്റെ മറുപടി.

പിന്നാലെ ഉദ്യോഗസ്ഥന്‍ ലൈംഗികമായി ഉപദ്രവിച്ചു. ഉപദ്രവം നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെടുകയും, പിന്മാറുവാനായി ആവുന്നത്ര ശ്രമിച്ചിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവില്‍ അദ്ദേഹത്തെ തള്ളിമാറ്റി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷവും തന്നെ മാനസികമായി ഉപദ്രവം തുടര്‍ന്നു. കുടുംബാംഗങ്ങള്‍ മടങ്ങിയതിന് ശേഷം വെള്ളിയാഴ്ച വീണ്ടും കാണണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പരാതിക്കാരി സെപ്റ്റ്‌മ്പർ 8നു ബുഡ്ഗാം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

"ഞാൻ ഭയപ്പെട്ടു, എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു, മുമ്പും അത്തരം സംഭവങ്ങൾ ഉണ്ടായതിനാൽ, റിപ്പോർട്ട് ചെയ്യാൻ ഞാൻ മടിയുണ്ടായിരുന്ന്. ഈ സംഭവത്തിന് ശേഷം പ്രതി എൻ്റെ ഓഫീസ് സന്ദർശിച്ചു. ഒന്നും സംഭവിക്കാത്തത് പോലെയാണ് അയാൾ പെരുമാറിയത് അവിവാഹിതയായ ഒരു പെൺകുട്ടി സേനയിൽ ചേർന്ന് ഇത്രയും ക്രൂരമായി പെരുമാറിയതിൻ്റെ മാനസിക വേദന എനിക്ക് വിവരിക്കാൻ കഴിയില്ല," പരാതിക്കാരി പറഞ്ഞു.

ഇതിനുശേഷം സേനയിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരോട് സംഭവം വെളിപ്പെടുത്തി. അവരാണ് പരാതി നല്‍കാന്‍ നിര്‍ദേശിച്ചത്. തുടർന്ന് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. പക്ഷേ, വിങ് കമാന്‍ഡര്‍ക്കൊപ്പം ഒരുമിച്ചിരുത്തിയായിരുന്നു പരാതിയില്‍ മൊഴി രേഖപ്പെടുത്തിയത്. ഇതിനെ പരാതിക്കാരി ശക്തമായി എതിർത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ 29,30 തീയതികളിൽ മൊഴി രേഖപ്പെടുത്താനായും പ്രതിക്കൊപ്പം ഒരുമിച്ചിരിക്കേണ്ടിവന്നു. എന്നാൽ മൊഴിയെടുക്കുമ്പോള്‍ പ്രതിയുടെ കൂടെയുണ്ടാവാൻ പാടില്ലെന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്. ഒടുവിൽ അന്വേഷണ സമിതിക്കടക്കം പറ്റിയ തെറ്റുകൾ മറച്ചു വെക്കുന്നതിനായി ആ അന്വേഷണം എവിടെയും എത്താതെ അവസാനിപ്പിച്ചു.

ഇതിനുപിന്നാലെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍ വീണ്ടും പരാതി നല്‍കി. രണ്ടുമാസത്തിന് ശേഷം ആഭ്യന്തര സെല്ലിന്റെ അന്വേഷണം നടന്നെങ്കിലും പ്രതിയെ അനുകൂലിക്കുന്ന നിലപാടായിരുന്നു അവിടെ നിന്നും ഉണ്ടായത്. വൈദ്യപരിശോധന നടത്താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അതിനുപോലും അന്വേഷണസമിതി തയ്യാറായില്ലെന്നും പരാതിക്കാരി ആരോപിച്ചു.

സംഭവത്തെത്തുടര്‍ന്ന് മാനസികമായി ഏറെ തകര്‍ന്ന അവസ്ഥയിലായി. പലതവണ അവധിക്ക് അപേക്ഷിച്ചെങ്കിലും അതെല്ലാം നിരസിച്ചു. തനിക്കുണ്ടായ പീഡനത്തിനെതിരെ പരാതി പറഞ്ഞതിനാലാണ് തനിക്കീ അവസ്ഥയുണ്ടായതെന്നും, കുറ്റം ആരോപിക്കപ്പെട്ടിട്ടും ഉദ്യോഗസ്ഥനെയാണ് എല്ലാവരും സഹായിച്ചത്. ഇതിനിടെ പ്രതിയായ വിങ് കമാന്‍ഡര്‍ക്കൊപ്പം പല ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുക്കാന്‍ നിര്‍ബന്ധിതയായി എന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ ലൈംഗിക അക്രമത്തിനു സാക്ഷികളില്ലെന്ന് പറഞ്ഞ് ആഭ്യന്തര സമിതി അന്വേഷണം അവസാനിപ്പിച്ചിരുന്നു. സുതാര്യമായൊരു അന്വേഷണം നടത്താതെയായിരുന്നു ഈ നിഗമനം. അന്വേഷണം എന്നത് കണ്ണിൽ പൊടിയിടാനുള്ളൊരു നടപടി മാത്രമായി ഒതുങ്ങി.

"സാക്ഷിയുടെ മുന്നിൽ ആരും ലൈംഗികാതിക്രമം ചെയ്യില്ല എന്നത് സാമാന്യബുദ്ധിയല്ലേ?" എന്നായിരുന്നു ഭരണസമിതിയുടെ വിധിക്കെതിരെ പരാതിയക്കാരി പ്രതികരിച്ചത്.

എന്റെ മാനസികാരോഗ്യത്തെപ്പോലും ഇത് ബാധിച്ചു. ആത്മഹത്യാചിന്തയിലേക്ക് വരെ കാര്യങ്ങള്‍പോയി. ദൈനംദിനകാര്യങ്ങള്‍ ചെയ്യാന്‍പോലും കഴിയാതെയായി. സേനയില്‍ ചേര്‍ന്ന അവിവാഹിതയായ പെണ്‍കുട്ടിയെന്നനിലയില്‍, ഇത്തരം ക്രൂരമായ രീതിയിലുള്ള പെരുമാറ്റം കാരണം ഞാന്‍ അനുഭവിച്ച മാനസികപ്രയാസം എനിക്ക് വിവരിക്കാനാകില്ല', പരാതിക്കാരി പറഞ്ഞു