റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഉടമസ്ഥതയിലുള്ള റാഞ്ചിയിലെ 8.86 ഏക്കർ ഭൂമി കണ്ടുകെട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിന് 31 കോടി വിലവരും.

അതേസമയം, കേസിൽ സോറൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ഇ.ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം കോടതി സ്വീകരിച്ചതായി ഇ.ഡി അറിയിച്ചു. സോറന് പുറമെ, ഭാനുപ്രതാപ് പ്രസാദ്, രാജ്കുമാർ പാഹൻ, ഹിലാരിയസ് കച്ചപ്, ബിനോദ് സിങ് എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ. 8.86 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ഇ.ഡി കോടതിയുടെ അനുമതി തേടിയിരുന്നു.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജനുവരിയിലാണ് സോറൻ അറസ്റ്റിലായത്. അറസ്റ്റിന് തൊട്ടുമുമ്പ് സോറൻ മുഖ്യമന്ത്രി പദവി ഒഴിഞ്ഞു. നിലവിൽ അദ്ദേഹം ബിർസ മുണ്ടൽ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ ഐ.എ.എസ് ഓഫിസർ ചവി രഞ്ജൻ ഉൾപ്പെടെ 16 പേർ അറസ്റ്റിലായിട്ടുണ്ട്.