കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിച്ചിരിക്കയാണ് മുൻ ഇന്ത്യൻ താരം മമത ബാനർജി. ഇപ്പോൾ യൂസുഫ് പത്താന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് സഹോദരനും മുൻ ക്രിക്കറ്റ് താരവുമായ ഇർഫാൻ പത്താനും രംഗത്തുവന്നു.

സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പ്രതിനിധീകരിക്കുന്ന ബഹറാംപൂർ മണ്ഡലത്തിലാണ് യുസുഫ് പത്താൻ മത്സരിക്കുന്നത്. ഇതിന് പിന്നാലെയാണ് യൂസുഫ് പത്താന് ആശംസകൾ അറിയിച്ച് ഇർഫാൻ പത്താൻ രംഗത്തെത്തിയത്.

'ഒരു ഔദ്യോഗിക പദവിയില്ലാതിരുന്നിട്ടുപോലും നിങ്ങളുടെ ക്ഷമ, ദയ, ആവശ്യക്കാർക്ക് നൽകുന്ന സഹായങ്ങൾ, സേവനം എന്നിവ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയ രംഗത്തിലേക്ക് പ്രവേശിച്ചാൽ നിങ്ങൾക്ക് ആളുകളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്', ഇർഫാൻ പത്താൻ എക്സിൽ കുറിച്ചു.

തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയ്‌ക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന അധിർ രഞ്ജൻ ചൗധരിക്കെതിരെ ശക്തനായ എതിരാളി എന്ന ആലോചനയാണ് യുസുഫ് പത്താനിലേക്ക് തൃണമൂലിനെ എത്തിച്ചത്. 1999 മുതൽ ബഹറാംപൂർ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തുക എന്ന് തന്നെയാണ് തൃണമൂൽ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് തൃണമൂൽ-കോൺഗ്രസ് സഖ്യനീക്കം പരാജയപ്പെട്ടിരുന്നു. നിലവിൽ കോൺഗ്രസിനുള്ള സീറ്റുകൾ മാത്രമേ നൽകാനാവൂ എന്ന നിലപാടാണ് തൃണമൂൽ സ്വീകരിച്ചത്. ഇതിനെ കോൺഗ്രസ് തള്ളുകയായിരുന്നു. ഒറ്റക്ക് മത്സരിക്കാൻ തയ്യാറാണെന്ന നിലപാടാണ് അധിർ രഞ്ജൻ ചൗധരി സ്വീകരിച്ചത്.