ന്യൂഡല്‍ഹി: ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയോ ആരോപണവിധേയനോ ആണെന്നതിന്റെ പേരില്‍ അയാളുടെ വീട് എങ്ങനെ ഇടിച്ചുനിരത്തുമെന്ന് സുപ്രീം കോടതി. ബുള്‍ഡോസര്‍ നീതിക്ക് എതിരെയാണ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്് ആഞ്ഞടിച്ചത്.

ഇത്തരം കേസുകളില്‍ വീടുകള്‍ ഇടിച്ചുനിരത്തുന്നതിന് മുമ്പ് രാജ്യവ്യാപകമായി പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാമെന്നും കോടതി പറഞ്ഞു. രാജ്യമൊട്ടാകെ ബുള്‍ഡോസര്‍ നീതി നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് വീടുകള്‍ പൊളിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയെ അറിയിച്ചു. അനധികൃത കെട്ടിടമാണെങ്കില്‍ മാത്രമേ പൊളിക്കേണ്ടതുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ കുറ്റാരോപിതനോ, കുറ്റക്കാരനാണെന്ന് തെളിയിക്കുകയോ ചെയ്താല്‍ തന്നെ എന്തിനാണ് ആ വ്യക്തിയുടെ വീട് പൊളിക്കുന്നതെന്നും ജസ്റ്റിസ് ഗവായ് ചോദിച്ചു. ഇതിനൊരു കൃത്യമായ നിയമം ഉണ്ടാക്കണമെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. നിങ്ങള്‍ പറയുന്നത് പ്രകാരം മുനിസിപ്പല്‍ നിയമലംഘനത്തിനാണ് ഇതുവരെ നടപടിയെടുത്തത്. ആദ്യം മുന്‍കൂട്ടി നോട്ടീസ് നല്‍കണം. അതിന് മറുപടി നല്‍കിയില്ലെങ്കില്‍ മാത്രം ബാക്കി നടപടിക്രമങ്ങളിലേക്ക് കടക്കണമെന്നും ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു.

അനധികൃത നിര്‍മാണങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല. പക്ഷ, ഇത്തരം പൊളിക്കലുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, സിയു സിംഗ് എന്നിവര്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കെട്ടിടം പൊളിക്കല്‍ വിഷയം ചൂണ്ടിക്കാട്ടി. 60 വര്‍ഷമായുള്ള വീടുകളാണ് പൊളിച്ചത്. അതും ഉടമയുടെ മകന്‍ കേസില്‍ ഉള്‍പ്പെട്ടെന്ന പേരിലാണ്. ഒരു കേസ് മദ്ധ്യപ്രദേശിലും മറ്റേത് ഉദയ്പൂരിലുമാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഉദയ്പൂരില്‍ ഒരു വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിയ കേസിലാണ് വീട് പൊളിച്ചത്. ഒരാളുടെ മകന്‍ പ്രശ്നക്കാരനാണെങ്കില്‍ അയാളുടെ വീട് പൊളിക്കുന്നതാണോ ഉചിതമായ കാര്യമെന്ന് ജസ്റ്റിസ് വിശ്വനാഥന്‍ ചോദിച്ചു.