ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് നടനും 'മക്കള്‍ നീതി മയ്യം' പ്രസിഡന്റുമായ കമല്‍ഹാസന്‍ നീട്ടിവെച്ചു. കമല്‍ഹാസന്റെ പരാമര്‍ശത്തിലൂടെ വിവാദത്തിലായ മണിരത്‌നം ചിത്രം 'തഗ് ലൈഫി'ന്റെ റിലീസിന് ശേഷമായിരിക്കും താരം നാമനിര്‍ദേശപത്രിക നല്‍കുക. മണിരത്‌നം സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ജൂണ്‍ അഞ്ചിനാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ജൂണ്‍ 19നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

തഗ് ലൈഫ് സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്റെ വിവാദ പരാമര്‍ശമുണ്ടായത്. കന്നഡ ഭാഷ തമിഴില്‍ നിന്നും ഉത്ഭവിച്ചതാണെന്ന കമല്‍ഹാസന്റെ അവകാശവാദമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പരാമര്‍ശത്തിനെതിരെ രംഗത്തുവന്ന കന്നഡ സിനിമ വ്യവസായം തഗ് ലൈഫ് കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാദ പരാമര്‍ശത്തില്‍ കമല്‍ഹാസന്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. എന്നാല്‍, മാപ്പ് പറയില്ലെന്ന നിലപാടിലാണ് കമല്‍ഹാസന്‍.

നടനും 'മക്കള്‍ നീതി മയ്യം' പ്രസിഡന്റുമായ കമല്‍ഹാസനും കവയിത്രിയും എഴുത്തുകാരിയും പാര്‍ട്ടി വക്താവുമായ സല്‍മയുമാണ് ഡി.എം.കെയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാര്‍ഥികള്‍. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വില്‍സണ്‍, സേലം മുന്‍ എം.എല്‍.എ എസ്.ആര്‍. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാര്‍ഥികള്‍. നിയമസഭയിലെ എം.എല്‍.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കള്‍ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ ജനവിധി തേടിയ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ കമല്‍ഹാസന്‍ മത്സരിക്കാന്‍ തയാറായിരുന്നു. എന്നാല്‍, ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പിക്കുകയെന്ന ലക്ഷ്യത്തോടെ കോയമ്പത്തൂര്‍ സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. ഇതിന് പകരമായി കമല്‍ഹാസന് ഡി.എം.കെ രാജ്യസഭ സീറ്റ് വാഗ്ദാനം നല്‍കി.