ബെംഗളൂരു: സിനിമ തുടങ്ങുന്നതിന് മുന്‍പ് 25 മിനിറ്റ് നേരം പരസ്യം പ്രദര്‍ശിപ്പിച്ചതിന് പിവിആര്‍. ഐനോക്‌സിന് പിഴയിട്ട ഉപഭോക്തൃകോടതിയുടെ ഉത്തരവിന് സ്റ്റേ. ഈ മാസം 27 വരെയാണ് ഉപഭോക്തൃകോടതിയുടെ ഉത്തരവിന് കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്. അടുത്ത തവണ വാദം കേള്‍ക്കുന്നതുവരെ സ്റ്റേ ഉണ്ടായിരിക്കുമെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരണ് നോട്ടീസ് അയച്ചു.

2023ലാണ് സംഭവം. സാം ബഹദുര്‍ എന്ന സിനിമയക്ക് മുന്‍പാണ് പരസ്യം പ്രദര്‍ശിപ്പിച്ചത്. ദീര്‍ഘനേരം പരസ്യം പ്രദര്‍ശിപ്പിച്ചത് സമയം പാഴാക്കിയെന്നും മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കാണിച്ച് എം ആര്‍ അഭിഷേക് നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞമാസം ഉപഭോക്തൃകോടതി പിവിആര്‍ ഐനോക്‌സിന് പിഴയിട്ടത്. പരസ്യം കാരണം സിനിമ വൈകിയാണ് തുടങ്ങിയതെന്നും അതിനാല്‍, സിനിമയ്ക്കുശേഷം ജോലിക്കുപോകാന്‍ പദ്ധതിയിട്ടിരുന്നത് നടന്നില്ലെന്നും യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മാനസികബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ പരാതിക്കാരന് 20,000 രൂപയും കേസ് നടത്തിയതിലെ ചെലവിനായി 8,000 രൂപയും നല്‍കണമെന്നും അന്യായമായ നടപടികളില്‍ ഏര്‍പ്പെട്ടതിന് ഒരുലക്ഷം രൂപ പിഴയടയ്ക്കണമെന്നുമായിരുന്നു ഉത്തരവ്. ഇതിനെതിരേ മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.