ന്യൂഡൽഹി: ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യത്തിലിറങ്ങിയശേഷം മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് ബാഡ്മിന്റൺ കളിക്കുകയാണെന്ന് സിബിഐ വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, അടുത്തിടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായെന്ന് ചൂണ്ടിക്കാട്ടി ലാലുവിന്റെ അഭിഭാഷകൻ കപിൽ സിബൽ ജാമ്യം റദ്ദാക്കാനുള്ള ആവശ്യത്തെ എതിർത്തു. ഡോറണ്ട ട്രഷറി കേസിൽ അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രസാദിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.