ബെംഗളൂരു: ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെ സഫാരിക്കിടെ പുലിയുടെ ആക്രമണത്തില്‍ 12 വയസ്സുകാരന് പരിക്ക്. കുടുംബത്തോടൊപ്പം ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ കൈ പുറത്തേക്ക് നീട്ടിയതിനിടെയാണ് സംഭവം നടന്നത്. റോഡില്‍ നിന്നിരുന്ന പുലി വാഹനം കയറാന്‍ ശ്രമിക്കുകയും കുട്ടിയുടെ കൈയില്‍ പിടികൂടുകയും ചെയ്തു. ഉടന്‍ വാഹനം മുന്നോട്ട് നീങ്ങിയതോടെ പുലി വിട്ടുമാറി. പരുക്കേറ്റ കുട്ടിയെ ജിഗനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് പാര്‍ക്കിലെ എല്ലാ സഫാരി വാഹനങ്ങളുടെയും ജനല്‍ തുറപ്പുകളും ഫോട്ടോ എടുക്കുന്നതിനുള്ള വിടവുകളും ഇരുമ്പു വലകൊണ്ട് മൂടാന്‍ വനമന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം മാത്രമാണ് ബെന്നാര്‍ഘട്ട പാര്‍ക്കില്‍ പുലി സഫാരി ആരംഭിച്ചത്. ഇതിനകം സിംഹം, കടുവ, കരടി എന്നിവ കാണുന്നതിനുള്ള സഫാരി സംവിധാനങ്ങള്‍ പാര്‍ക്കില്‍ നിലവിലുണ്ട്. എസി, നോണ്‍-എസി ബസുകളും ജീപ്പുകളും സന്ദര്‍ശകര്‍ക്കായി ഉപയോഗത്തിലാണ്.