ചെന്നൈ: വലിയ കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ പുതിയ മാര്‍ഗരേഖ പുറത്തിറക്കി മദ്രാസ് ഹൈക്കോടതി. ഇത്രയും ക്രൂരമായി കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഇതൊക്കെ ഒരിക്കലും ശരിയല്ലാത്ത നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികള്‍ക്ക് കണ്ടെയ്നറിനുള്ളിൽ കിടക്കാൻ മതിയായ സ്ഥലം നൽകണമെന്നും അധികൃതർ വ്യക്തമാക്കി.

അതുപ്പോലെ കാലികളെ ഉണര്‍ന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്നത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. കാലികളെ കണ്ടെയ്നറിൽ കയറ്റുന്നതിന് മുമ്പ് വാഹനം വൃത്തിയാക്കണമെന്നും യാത്രയ്ക്ക് മുമ്പ് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നൽകണമെന്നും മാര്‍ഗരേഖയിൽ കോടതി പറയുന്നു.

യാത്ര പോകുമ്പോൾ കന്നുകാലികള്‍ക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണും നൽകണമെന്നും കോടതി മാര്‍ഗരേഖയിൽ പറയുന്നു. കേരളത്തിലേക്ക് രണ്ട് ലോറികളിൽ 98 കാലികളെ കൊണ്ടുവന്നതിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ഏജന്‍റുമാര്‍ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നടപടി ഇപ്പോൾ ഉണ്ടായിരിക്കുന്നത്.