പ്രയാഗരാജ്: മഹാ കുംഭമേളയില്‍ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ത്രിവേണി സംഗമത്തില്‍ രാഷ്ട്രപതി സ്നാനം നടത്തി. രാവിലെ 10.30 ഓടെ പ്രയാഗ്രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്രാജില്‍ ഒരുക്കിയിരുന്നത്.

നേരത്തെ, പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്നാനം നടത്തി. യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി. ഗംഗാനദിയില്‍ ആരതി നടത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് പുണ്യസംഗമസ്ഥാനത്ത് എത്തിയത്.

ഇതുവരെ 40 കോടി തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്തു എന്നാണ് കണക്കുകള്‍. ജനുവരി 13ന് ആരംഭിച്ച കുംഭമേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് അവസാനിക്കും.