പ്രയാഗ്‌രാജ്: മഹാശിവരാത്രി രാവില്‍ അമൃത സ്‌നാനത്തോടെ മഹാകുംഭ മേളയ്ക്ക് സമാപനം. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്നാനത്തിനായി വന്‍ ജന പ്രവാഹമാണ് അനുഭവപ്പെട്ടത്. ഇന്നലെ മാത്രം 1.3 കോടി തീര്‍ഥാടകര്‍ അമൃത സ്‌നാനം ചെയ്തു. ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പ വൃഷ്ടിയും നടത്തി. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെ തീര്‍ത്ഥടക സംഗമം ഇന്ന് സമാപിക്കും. ഇതുവരെ 64 കോടിയിലേറെ തീര്‍ത്ഥടകര്‍ മഹാകുംഭ മേളയില്‍ പങ്കെടുത്തു എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ( Maha Kumbh 2025 comes to an end with final 'nsan' on Maha Shivratri)

ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ എത്തിയ കുംഭമേളയ്ക്ക് 66 കോടിയിലേറെപ്പേര്‍ എത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ആര്‍ത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ ഓരോ ദിവസവും ത്രിവേണി സംഗമത്തില്‍ എത്തി. മൗനി അമാവാസി ദിനമായ ജനുവരി 29ന് 5 കോടി തീര്‍ഥാടകരാണ് എത്തിയത്. കഴിഞ്ഞ 10 ദിവസങ്ങളില്‍ പ്രതിദിനം 1.25 കോടി യോളം തീര്‍ത്ഥാടകര്‍ സ്നാനത്തിനെത്തി. അവസാന ദിനമായ മഹാശിവരാത്രി സ്നാനത്തിനായി 2 കോടി യോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിച്ചത്.

മഹാകുംഭ മേളയിലെ ആറ് അമൃത സ്നാനങ്ങളില്‍, പൊതു ജനങ്ങള്‍ക്ക് വേണ്ടിയുള്ള സ്നാനമാണ് മഹാശിവരാത്രിയിലേത്. വന്‍ ജനത്തിരക്കിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയത്. നേരത്തെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. പ്രയാഗ് രാജില്‍ നിന്നും 350 ഓളം പ്രത്യേക ട്രെയിനുകള്‍ ക്രമീകരിച്ചു. 2027ല്‍ നാസിക്കില്‍ ആകും അടുത്ത കുംഭ മേള. 2031 ലാകും പ്രയാഗ് രാജില്‍ വീണ്ടും കുംഭ മേള നടക്കുക.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, രാജ്യാന്തര വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും എത്തി. തീര്‍ഥാടനം പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ക്കു വേണ്ടി പ്രയാഗ്രാജില്‍ നിന്ന് 350ല്‍ അധികം അധിക ട്രെയിന്‍ സര്‍വീസുകള്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. 2027ല്‍ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള.