ഹൈദരാബാദ്: റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹേഷ് ബാബു ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഏപ്രില്‍ 27 ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിദേശത്ത് ഷൂട്ടിങിലാണെന്ന കാരണത്താല്‍ പുതുക്കിയ തിയതി ലഭിച്ചു. 100 കോടിയുടെ അനധികൃത പണമിടപാടികളും 74.5 ലക്ഷം രൂപയുമാണ് സുരാന ഗ്രൂപിന്റെ അനുബന്ധ സ്ഥാപനങ്ങളായ സായ് സൂര്യ ഡവലപ്പേഴ്‌സിന്റെയും ഭാഗ്യനഗര്‍ പ്രോപര്‍ട്ടീസിന്റെയും ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ ഇ.ഡി കണ്ടെത്തിയത്.

ഒരേ ഭൂമി തന്നെ പലര്‍ക്കും വില്‍ക്കുക, തട്ടിപ്പ് സ്‌കീമുകള്‍ നടത്തി നിക്ഷേപകരെ പറ്റിക്കുക, കൃത്യമായ കരാറില്ലാതെ പണം കൈപ്പറ്റുക തുടങ്ങി നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.