ഡൽഹി: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മകന്‍ അച്ഛനെ അതിക്രൂരമായി കൊലപ്പെടുത്തി. ഡൽഹിയിലെ പഹര്‍ഗഞ്ചിലാണ് ദാരുണമായ സംഭവം നടന്നത്. വിനോദ് എന്ന 45 കാരനെയാണ് മകന്‍ ഭാനു പ്രതാപ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ഒരു പാര്‍ക്കില്‍ വെച്ചായിരുന്നു ക്രൂരമായ സംഭവം അരങേറിയത്.

സ്വന്തം പിതാവിനെ പാര്‍ക്കിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം ഭാനു കല്ലുകൊണ്ട് അതിക്രൂരമായി പലതവണ തലയ്ക്കും നെഞ്ചിലും ഇടിച്ചാണ് കൊലപ്പെടുത്തിയത്. നിലവിളി കേട്ട് നാട്ടുകാർ അടക്കം ഓടിയെത്തി.

പിന്നാലെ വളരെ ഗുരുതരമായി പരിക്കേറ്റ വിനോദ് അടുത്തുള്ള ആശുപത്രിയില്‍ എത്തി. മകന്‍ ആക്രമിച്ച വിവരം സഹോദരിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ ചികിത്സ ലഭിച്ചെങ്കിലും വിനോദിന്‍റെ ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല . തുടര്‍ന്ന് ഭാനു പ്രതാപിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു.

പെട്ടന്നുണ്ടായ കുടുംബ പ്രശ്നവും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.