മണിപ്പുരിലെ ജിരിബാമില്‍ ഏറ്റുമുട്ടല്‍; വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്നയാളെ വെടിവച്ചുകൊന്നു; മരണം അഞ്ചായിഇംഫാല്‍: മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ നാല് പേരും ഒരു സാധാരണക്കാരനുമാണു കൊല്ലപ്പെട്ടതെന്ന് മണിപ്പുര്‍ പൊലീസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണു വിവരം. ഇതേത്തുടര്‍ന്നുണ്ടായ വെടിവയ്പ്പിലാണു 4 ആയുധധാരികള്‍ കൊല്ലപ്പെട്ടത്.

കുക്കിമെയ്‌തെയ് ഗോത്രങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമാണു കൊലപാതകങ്ങളെന്നും സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

വെള്ളിയാഴ്ച മണിപ്പുര്‍ മുന്‍ മുഖ്യമന്ത്രിയുടെ ബിഷ്ണുപുരിലെ വീടിനുനേരെ ഉള്‍പ്പെടെയുണ്ടായ റോക്കറ്റാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണു ജിരിബാമില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടങ്ങിയത്.

മേയ് 3 മുതല്‍ മണിപ്പുരില്‍ ആരംഭിച്ച വംശീയ സംഘര്‍ഷം കഴിഞ്ഞ 5 ദിവസമായി വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. കലാപകാരികള്‍ ഡ്രോണുകളും റോക്കറ്റുകളുമടക്കം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്രമണം തുടങ്ങിയത് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഒന്നരവര്‍ഷമായി തുടരുന്ന അക്രമത്തില്‍ ഇതുവരെ ഇരുനൂറിലേറെപ്പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേര്‍ ഭവനരഹിതരാകുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്.