ന്യൂഡൽഹി: താൻ ജയിലിൽ നിന്നും ഉടൻ മോചിതനാകുമെന്ന സൂചന നൽകി ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കത്ത്. തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കാണ് സിസോദിയ കത്തെഴുതിയത്. 'ഉടൻ പുറത്തു കാണാം' എന്നെഴുതിയ കത്താണ് പുറത്തുവന്നത്. സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ കൊടുംക്രൂരതകളെയാണ് തന്റെ ജയിൽ വാസവുമായി സിസോദിയ താരതമ്യപ്പെടുത്തുന്നത്.

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി പോരാടിയവരാണ് നമ്മുടെ പൂർവ്വികൾ എന്നും സിസോദിയ കത്തിൽ സൂചിപ്പിക്കുന്നു. വികസിത രാജ്യത്തിന് വിദ്യാലയങ്ങളും വിദ്യാഭ്യാസവും അനിവാര്യമാണെന്നും സിസോദിയ പറയുന്നു. 'ബ്രിട്ടീഷ് ഏകാധിപത്യത്തിന് ശേഷം സ്വാതന്ത്ര്യം എന്ന സ്വപ്നം യാഥാർത്ഥ്യമായി. എല്ലാവരും സ്വാതന്ത്ര്യത്തിനായി പോരാടി. സമാനമായി, സൗജന്യവും മികച്ചതുമായ വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് നമ്മൾ പോരാടുന്നത്.

ബ്രിട്ടീഷുകാർ അവരുടെ അധികാരത്തിൽ അഭിമാനം കൊണ്ടിരുന്നു. ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ജനങ്ങളെ തുറുങ്കിലടച്ചു. ഗാന്ധിയെ ബ്രിട്ടീഷുകാർ വർഷങ്ങളോളം ജയിലിലടച്ചു. നെൽസൺ മണ്ടേലയെ ജയിലിൽ അടച്ചു. ഇവരെല്ലാം നമ്മുടെ കരുത്തും പ്രചോദനവുമായിരുന്നു. ഒരു വികസിത രാജ്യത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസവും വിദ്യാലയങ്ങളും അനിവാര്യമാണ്. അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ കീഴിലാണ് ഡൽഹിയിൽ വിദ്യാഭ്യാസ വിപ്ലവം സംഭവിച്ചത് എന്നതിൽ ഞാൻ സന്തോഷവാനാണ്.' മനീഷ് സിസോദിയ കത്തിൽ പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി മണ്ഡലത്തിലെ ജനങ്ങളെ കാണാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഭാര്യയെ സംരക്ഷിച്ചതിൽ നന്ദിയുണ്ടെന്നും സിസോദിയ കത്തിലൂടെ അറിയിച്ചു. 'ജയിലിൽ കിടന്നതിന് ശേഷം എല്ലാവരോടുമുള്ള സ്നേഹം വർദ്ധിച്ചു. നിങ്ങൾ എന്റെ ഭാര്യയെ വളരെയധികം പരിപാലിച്ചു. നിങ്ങളെ എല്ലാവരേയും കുറിച്ച് പറഞ്ഞ് സീമ വികാരഭരിതയായിട്ടുണ്ട്.

എല്ലാവരും സുഖമായി ഇരിക്കുക' എന്നായിരുന്നു കത്തിലെ വാചകങ്ങൾ. മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 26നായിരുന്നു മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 6 ന് സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കും.