ഇംഫാൽ: മണിപ്പൂരിൽ പട്ടാപ്പകൽ മുഖംമൂടി ധരിച്ച് തോക്കുമായെത്തി ബാങ്ക് കൊള്ളയടിച്ച് പ്രതി കടന്നത് സിനിമ സ്റ്റൈലിൽ. യൂകോ ബാങ്ക് (യുസിഒ) കൊള്ളയടിച്ച് പ്രതി കവർന്നത് ആറര ലക്ഷത്തോളം രൂപ. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈൽ ഫോണുകളും കൈക്കലാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്‍റെ ശാഖയിലാണ് കവർച്ച നടന്നത്.

മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ബാങ്ക് ഗാർഡിനെയും മറ്റ് ഉദ്യോഗസ്ഥരെയും തോക്കിൻ മുനയിൽ നിർത്തി. ശേഷം ലോക്കറും ക്യാഷ് കൗണ്ടറും തുറന്ന് പണമെടുത്ത് തരാൻ ഭീഷണിപ്പെടുത്തി. ഇതിന്റെ ദൃശ്യം സിസിടിവിയിൽ നിന്നും വ്യക്തമാണ്. തുടർന്ന് പണവുമെടുത്ത് മോഷ്ടാവ് ഓടിപ്പോയി. സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

മണിപ്പൂരിൽ സംഘർഷ ബാധിത പ്രദേശത്തെ ബാങ്കിലാണ് മോഷണം നടന്നത്. ഈ പ്രദേശങ്ങളിൽ സമാനമായ സംഭവങ്ങൾ നിരന്തരമായി സംഭവിക്കുന്നുണ്ട്. കഴിഞ്ഞ മെയിൽ സംഘർഷം തുടങ്ങിയ ശേഷമുള്ള അഞ്ചാമത്തെ സംഭവമാണിത്. നേരത്തെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മണിപ്പൂരിൽ ബാങ്കുകൾ കൊള്ളയടിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ശാഖയിൽ നിന്ന് 18.85 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. ആക്‌സിസ് ബാങ്ക് ശാഖയിൽ നിന്നും ഒരു കോടി രൂപ കവർന്ന സംഭവവുമുണ്ടായി.